മലപ്പുറത്ത് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വില്‍പ്പനക്കായി വീട്ടില്‍ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയിലായി

മലപ്പുറം : ജില്ലയിൽ രണ്ടിടത്തായി വൻ ലഹരിമരുന്ന് വേട്ട. ഓണാഘോഷത്തിനോടനുബന്ധിച്ച് ജില്ലയില്‍ വില്‍പ്പനക്കായെത്തിച്ച 65 ഗ്രാം എം ഡി എം എയും എട്ട് കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് തച്ചംമ്പാറ സ്വദേശി മണ്ണേത്ത് യൂസുഫ് (63), അലനല്ലൂര്‍ കാട്ടുകുളം സ്വദേശി അമീര്‍ (21), താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസ് (33) എന്നിവരാണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ. സി കെ നൗഷാദ്, ജൂനിയര്‍ എസ് ഐ ഷൈലേഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം ജില്ലാ അതിര്‍ത്തികളിലും സ്റ്റേഷന്‍പരിധികളിലും ഒരാഴ്ചയോളം നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണയ്ക്കടുത്ത് മാട് റോഡില്‍ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് മണ്ണേത്ത് യൂസുഫി(63)നെ അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ ടൗണില്‍വെച്ചാണ് 65 ഗ്രാം ക്രിസ്റ്റല്‍ എം ഡി എം എയുമായി അലനെല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21) പിടിയിലായത്. പാലക്കാട് ഹൈവേയില്‍ പാതായ്ക്കര വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന ആറ് കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസി(33)നെ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

അതേസമയം മലപ്പുറത്ത് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വില്‍പ്പനക്കായി വീട്ടില്‍ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയിലായി. വെട്ടത്തൂര്‍ സ്വദേശി പുത്തന്‍കോട് തൊടേക്കാട് മുജീബുര്‍റഹ്!മാന്‍(46) ആണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. ഹാന്‍സ്, കൂള്‍ലിപ് തുടങ്ങിയ ഏകദേശം 30 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

പുകയില ഉത്പന്നങ്ങള്‍ പ്രതിയുടെ പഴയ വീട്ടില്‍ ഒളിപ്പിച്ചിരുന്ന രീതിയിലായിരുന്നു. പ്രവാസിയായിരുന്ന പ്രതി രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ വന്നതിന് ശേഷമാണ് നിരോധിത ഉത്പന്നങ്ങളുടെ വില്‍പ്പന ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

പരിശോധന നടക്കുമ്പോള്‍ പട്ടിക്കാട്ടായിരുന്ന പ്രതിയെ തന്ത്രപൂര്‍വ്വം വിളിച്ച് വരുത്തിയാണ് പിടികൂടിയത്. എസ് ഐ ഷിജോ സി തങ്കച്ചന്‍, സി പി ഒമാരായ ഐ പി രാജേഷ്, പ്രമോദ്, എസ് സി പി ഒ മാരായ അനീഷ് പീറ്റര്‍, മന്‍സൂര്‍ അലി, അംബികാ കുമാരി, ഹുസൈന്‍,ഹോം ഗാര്‍ഡ് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.