ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു സംഘത്തിൻ്റെ രീതി. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായ് നടന്ന പരിശോധനയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30 ), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച രാത്രി കുന്നുവഴിയിൽ നിന്ന് പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി അവിടെ നിന്ന് 2 ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് ആയിരുന്നു ഇവിടെ വിൽപ്പന നടത്തിയിരുന്നത്. വിൽപ്പന നടത്തി അന്ന് തന്നെ ബംഗാളിലേക്ക് മടങ്ങിപ്പോകും. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. 

പെരുമ്പാവൂർ എഎസ്പി, ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐമാരായ പിഎ അബ്ദുൽ മനാഫ് , പ്രദീപ് കുമാർ, ജയന്തി, സീനിയർ സിപിഒമാരായ അഫ്സൽ, ബെന്നി ഐസക്ക്, നിഷാദ്, റോബിൻ ജോയി സിപിഒമാരായ സിബിൻ സണ്ണി, നജ്മി,അരുൺ, ബെച്ചു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.