മാവലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്
ആലപ്പുഴ: മാവലിക്കരയിൽ 4 വയസുകാരിയായ മകളെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ കോടതിയിൽ ജാമ്യം തേടിയെത്തിയ പ്രതി ശ്രീ മഹേഷിന് തിരിച്ചടി. നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ അച്ഛന്‍റെ ജാമ്യ ഹർജി മാവേലിക്കര കോടതി തള്ളി. മാവലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രധാനമായും രണ്ട് കാര്യങ്ങൾ മുൻനിർത്തിയായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ശരിവച്ചാണ് മാവലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.
പ്രതിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും ഇപ്പാഴത്തെ അവസ്ഥയിൽ ജാമ്യത്തിൽ വിടുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിച്ചത്. നിഷ്ഠൂരമായ കൊല നടത്തിയ ആളെ ജാമ്യത്തിൽ വിട്ടയക്കുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം ശരിവച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതേസമയം നക്ഷത്രയെ അച്ഛൻ കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തിലൂടെയന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. മകളെ കൊലപ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കിയെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. നക്ഷത്രയെ കൊലപ്പെടുത്തുന്നതിന് കുറച്ച് നാൾ മുമ്പായി തന്നെ ശ്രീ മഹേഷ് പ്രത്യേക മാനസിക അവസ്ഥയിലായിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഒടുവിൽ ഇക്കഴിഞ്ഞ എഴാം തിയതിയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീ മഹേഷ് സുനന്ദയെയും ആക്രമിച്ചിരുന്നു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അതിനിടെ മാവേലിക്കര സബ് ജയിലില്‍ വച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പേപ്പർ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ പ്രതിയുടെ ആരോഗ്യാവസ്ഥ ഏറെക്കുറെ ശരിയായിട്ടുണ്ടെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

