ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ സഹോദരിയും മരിച്ചു
അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിച്ചു.
മോങ്ങം: മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് മാണിപ്പറമ്പിൽ ചെങ്കൽ ക്വാറിയിലെ(Quarry) വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു(death). ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ നാല് വയസുകാരനും രക്ഷിക്കാൻ ഇറങ്ങിയ 15 കാരിയുമാണ് മുങ്ങിമരിച്ചത്(drowned). മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം.
വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. സഹോദരിക്കൊപ്പം കളിക്കാനായ ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങി. അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിച്ചു.
(പ്രതീകാത്മക ചിത്രം)
കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണുള്ളത്. അപകടമുണ്ടായ ചെങ്കൽ ക്വാറി മണ്ണിട്ട് മൂടണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് ക്വാറി മണ്ണിട്ട് മൂടാനായി നിർദേശവും നൽകിയിരുന്നു. എന്നാൽ നടപടികൾ വൈകിയതാണ് ഇപ്പോൾ ഇത്തരമൊരു അപകടത്തിലേക്കെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Read More: ആലപ്പുഴയില്‍ ഹോട്ടൽ ഉടമയെ സഹോദരന്‍റെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു