കഴിഞ്ഞ 27ന് ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെ കടയില്‍ എത്തി 21ന് നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ മൂന്ന് ടിക്കറ്റ് നല്‍കുകയായിരുന്നു.

തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനായ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി യുവാവിന് നഷ്ടപ്പെട്ടത് 15000 രൂപ. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാട്ടൂര്‍ പൊഞ്ഞനം സ്വദേശിയും കാട്ടൂര്‍ ഹൈസ്‌കൂളിന് സമീപം കട നടത്തുന്ന നെല്ലിപറമ്പില്‍ തേജസാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ 27ന് ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെ കടയില്‍ എത്തി 21ന് നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ മൂന്ന് ടിക്കറ്റ് നല്‍കുകയായിരുന്നു.

ക്യൂ.ആര്‍. കോഡ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ടിക്കറ്റിന് നാലാം സമ്മനമായ 5000 രൂപ ലഭിച്ചതായി കാണിക്കുകയും ചെയ്തു. കമ്മീഷന്‍ കഴിച്ചുള്ള തുക തേജസ് യുവാവിന് നല്‍കുകയും ചെയ്തു. എന്നാല്‍ ടിക്കറ്റ് മാറാന്‍ തേജസ് ഏജന്‍സിലെത്തിയപ്പോള്‍ നടന്ന കൂടുതല്‍ പരിശോധനയില്‍ ഈ ലോട്ടറി 23ന് ആലപ്പുഴ ട്രഷറിയില്‍ മാറിയതായി കണ്ടെത്തി. തുടര്‍ന്ന് തേജസ് കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയ യുവാവ് ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യജ ലോട്ടറി തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. വ്യജ ലോട്ടറി തട്ടിപ്പിലുടെ നിരവധി ചെറുകിട കച്ചവടക്കാര്‍ക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്.