30-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്ണറായ 'കേരള സവാരി' മേളക്കാലത്ത് ഏകദേശം 4,000 സൗജന്യ യാത്രകൾ നടത്തി. പ്രധാന വേദികളെ ബന്ധിപ്പിച്ച് നടത്തിയ ഷട്ടിൽ സർവീസുകൾ വഴി 8400-ലധികം പേർക്ക് പ്രയോജനം ലഭിച്ചു.
തിരുവനന്തപുരം: 30-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞോടി കേരള സവാരി. തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഓൺലൈൻ ടാക്സി സർവീസും മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്ണറുമായ 'കേരള സവാരി' മേളക്കാലത്ത് ഏകദേശം 4,000 ഓളം സൗജന്യ യാത്രകൾ നടത്തി. ആകെ 8400 പേർ ഇത് പ്രയോജനപ്പെടുത്തി. ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ ചലച്ചിത്ര പ്രേമികളെയും കൊണ്ട് തിയറ്ററുകളിൽ നിന്ന് തിയ്യറ്ററുകളിലേക്ക് ഓടിയെന്നാണ് കണക്ക്. ദിവസം ശരാശരി 1200 ഡെലിഗേറ്റുകൾ സഞ്ചരിച്ചു. 17 ഓട്ടോകളും നാല് ക്യാബുകളുമാണ് മേള സ്പെഷ്യലായി ഓടിയത്.
ഒരു തിയറ്ററിൽ ഷോ കഴിഞ്ഞയുടൻ വാഹനങ്ങൾ നിരത്തിൽ തയ്യാറായി നിന്നത് അടുത്ത സിനിമയ്ക്കായി മറ്റൊരു തിയറ്ററിലേക്ക് പോകേണ്ട പ്രേക്ഷകർ ക്ക് ഉപകാരമായി. യാത്രകൾ സമയബന്ധിതവും സുതാര്യവുമായതോടെ, പ്രദർശനങ്ങൾക്കിടയിലെ ആൾനീക്കം കൂടുതൽ സൗകര്യപ്രദവും ലളിതവുമായി. ടാഗോർ, നിശാഗന്ധി, കൈരളി–ശ്രീ ഉൾപ്പെടെയുള്ള പ്രധാന വേദികളെ ബന്ധിപ്പിച്ച് ഒരുക്കിയ സൗജന്യ ഷട്ടിൽ സർവീസുകൾ മേളയിൽ പങ്കെടുത്തവർക്കിടയിൽ വലിയ സ്വീകരണമാണ് നേടിയത്.
ഐഎഫ്എഫ്കെ; സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്
30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വിഭാഗത്തിലെ പ്രദീപ് പാലവിളാകമാണ് മികച്ച ക്യാമറാമാൻ. ഈ മാസം 12 ന് തുടങ്ങിയ ചലച്ചിത്രമേളയ്ക്ക് ഇന്നലെയാണ് തിരശ്ശീല വീണത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സമാപനവേദിയിലെ മുഖ്യാതിഥി.
മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് നേടി. മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് തന്തപ്പേര് എന്നസിനിമയെയാണ്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രമാണിത്. മികച്ച സംവിധായകനുള്ള സുവർണ ചകോരം ബിഫോർ ദ ബോഡി എന്ന ചിത്രത്തിന്‍റെ സംവിധായകരായ ഷോ മിയാഖെ നേടി. മികച്ച സംവിധായകനുള്ള രജത ചകോരം ബിഫോർ ദ ബോഡി എന്ന ചിത്രത്തിന്‍റെ സംവിധായകരായ കരീന പിയാസ, ലൂസിയ ബ്രസേലിസ് എന്നിവരും നേടി. മികച്ച മലയാള നവാഗത സംവിധായകനായി തിരഞ്ഞെടുത്തത് ചിത്രം എന്ന സിനിമയുടെ സംവിധായകനായ ഫാസിൽ റസാക്കിനെയാണ്.


