ഫോനി ചുഴലിക്കാറ്റ് ; ഒഡീഷയ്ക്ക് കേരളത്തിന്‍റെ 'വൈദ്യുതി' സഹായം
ഇരുന്നൂറോളം പേരെയാണ് ഒഡീഷയില്‍ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കെഎസ്ഇബി അയക്കുവാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം താറുമാറായ ഒഡീഷയിലെ വൈദ്യുതി മേഖലയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമകരമായ പ്രവർത്തനത്തിന് കേരളത്തിന്‍റെ സഹായം ലഭ്യമാക്കും. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍റെ നിർദേശപ്രകാരം റിലീഫ് കമ്മീഷണർ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണുവിന്‍റെ നേതൃത്വത്തിൽ കെഎസ്ആബിയുമായും ഇന്ത്യൻ റെയിൽവേയുമായും ചർച്ച നടത്തി. ഇതേതുടര്‍ന്ന് കെഎസ്ഇബി അവരുടെ ഉദ്യോഗസ്ഥരും ജീവനക്കാരും അടങ്ങുന്ന വിദഗ്ധ സംഘത്തെ അയക്കാൻ സന്നദ്ധത അറിയിച്ചു.
ഇരുന്നൂറോളം പേരെയാണ് ഒഡീഷയില്‍ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കെഎസ്ഇബി അയക്കുവാൻ തീരുമാനിച്ചത്. തമിഴ്നാട്ടിൽ ഗജ ചുഴലികാറ്റുമൂലം വൈദ്യുത മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങളെ പൂർവ്വ സ്ഥിതിയിലാക്കുവാനും കെഎസ്ഇബി മുൻപ് വിദഗ്ധ സംഘത്തെ അയച്ചിരുന്നു. ആദ്യഘട്ടമെന്ന നിലക്ക് ഒഡീഷയിലെ താറുമാറായ വൈദ്യുതമേഖലയെ പുനർ നിർമിക്കുന്നതിനായി പാലക്കാട് നിന്നുമുള്ള 30 പേരടങ്ങുന്ന കെഎസ്ഇബിയിലെ വിദഗ്ധ സംഘം ഇന്നലെ ഷാലിമാർ എക്സ്പ്രസ്സിൽ ഒഡീഷയിലേക്ക് പുറപ്പെട്ടു. കൂടാതെ വരും ദിവസങ്ങളിൽ, കണ്ണൂർ, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൂടുതൽ പേർ ഒഡീഷയിലേക്ക് യാത്ര തിരിക്കും.