മീറ്റിങ് കഴിഞ്ഞ് രാത്രി താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയാണ് മോഷ്ടാക്കളുടെ കൈയില്‍ അകപ്പെട്ടത്.
പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. പിരായിരി സ്വദേശി ഉമർ നിഹാൽ, റിനീഷ് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ മോഷണം നടത്തിയ മൂന്നു പ്രതികളെ പത്തു ദിവസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ റോബിൻസൺ റോഡിലാണ് കേസിന് ആസ്‍പദമായ സംഭവം. സെയിൽസ് എക്സിക്യൂട്ടീവായ എറണാകുളം സ്വദേശി മീറ്റിങ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം കാർ തടഞ്ഞു നിർത്തി. ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതികൾ എടിഎമ്മിലെത്തിച്ച് പണം പിൻവലിപ്പിച്ചു. ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും വാച്ചും കവർന്ന് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപം ഇറക്കി വിടുകയായിരുന്നു.
എറണാകുളം സ്വദേശിയുടെ പരാതിയിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.
