കോഴിക്കടയിലെ മാലിന്യം റോഡരികിൽ തള്ളുന്നു; ദുർഗന്ധവും തെരുവ് നായ ശല്യവും രൂക്ഷം, പരാതിയുമായി നാട്ടുകാർ
റോഡിനിരുവശമുള്ള കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയെങ്കിലും കോഴിക്കടകളിലെ മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നത് തുടരുകയാണ്.
മാന്നാർ: റോഡരികിലെ മാലിന്യ നിക്ഷേപം നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. വലിയപെരുമ്പുഴ മാന്നാർ റോഡിൽ കുറ്റിയിൽ മുക്കിനു തെക്ക് വശത്ത് റോഡരുകിൽ കോഴിക്കടകളിലെ മാലിന്യ നിക്ഷേപം കുന്നുകൂടുകയാണ്. ആഴ്ചകൾക്ക് മുമ്പാണ് തൊഴിലുറപ്പ് സ്ത്രീകൾ ഇവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത്.
റോഡിനിരുവശമുള്ള കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയെങ്കിലും കോഴിക്കടകളിലെ മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നത് തുടരുകയാണ്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് അസഹനീയമായ ദുർഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നതിനെതിരെ പരിസരവാസികൾ ആരോഗ്യ വകുപ്പിലും പഞ്ചായത്തിലും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികാരികളിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്ന ആക്ഷേപം ഉയരുന്നുണ്ട്.
സാമൂഹ്യപ്രവർത്തകനും യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ജോൺ മുക്കത്ത് ബഹനാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ മാലിന്യം കുന്നുകൂടിയ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഫേസ്ബുക്കിൽ ലൈവിലൂടെയായിരുന്നു ജോൺ മുക്കത്ത് ബഹനാൻ എത്തിയത്.