കോഴിക്കോട് ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് യുവതിയുടെ മാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ യാത്രക്കാർ പിടികൂടി. യുവതിയുടെ നാലേ കാൽ പവൻ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. 

കോഴിക്കോട്: ബസ്സില്‍ വെച്ച് യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് കരിമ്പാപ്പൊയില്‍ സ്വദേശിയായ യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതികള്‍ കവരാന്‍ ശ്രമിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ഉള്ളിയേരി ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്.

സ്റ്റാന്റില്‍ നിര്‍ത്തിയിട്ട നടുവണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സിലാണ് ഇരുവരും മോഷണത്തിനായി കയറിയത്. യുവതിയുടെ നാലര പവന്‍ വരുന്ന സ്വര്‍ണമാല മോഷ്ടിക്കാനായിരുന്നു പദ്ധതി. മാല പൊട്ടിച്ചതോടെ യുവതി ബഹളം വെച്ചു. തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് അത്തോളി പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.