തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. പ്രിന്റിങ് ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് കണ്ടെത്തിയത്. 

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി ആർ രജനി, വി കെ സുബറാം എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും ചെയ്തു.