തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ഇയാൾ വൈകീട്ടും വീട്ടിലെത്തിയില്ല

തൃശ്ശൂർ: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജി(37)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ധീരജ് വിവാഹം കഴിച്ചത്.

തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ഇയാൾ വൈകീട്ടും വീട്ടിലെത്തിയില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച ചേറ്റുവ കായലിൽ മൃതദേഹം കണ്ടെത്തി. മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.

പേവിഷ ബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു

പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ഏഴുവയസുകാരന്‍ ആകര്‍ഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ ആകര്‍ഷ് മരിച്ചു.

മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു പ്രശ്നവും കുട്ടിക്ക് ഉണ്ടായിരുന്നില്ല.