രണ്ട് മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ അവരെയും ആക്രമിച്ചു. 

തിരുവനന്തപുരം: കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിൽ ലഹരി സംഘങ്ങൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞെത്തിയ നേമം പൊലീസിനു നേരെ സംഘം കല്ലേറ് നടത്തിയതോടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അക്രമം നടത്തിയ പ്രദേശവാസികളായ കിരണ്‍ (31) മിഥുന്‍ (25) വിഷ്ണു, (35) എന്നിവരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ അക്രമത്തില്‍ കിരണിന് പരിക്കുണ്ട്. പത്ത് പേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കിരണും മിഥുനും നേമം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടവരാണ്. പ്രതികളുടെ ആക്രമണത്തില്‍ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബീനിഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.