കോട്ടയത്ത് എച്ച് വൺ എൻ വൺ പടരുന്നു; രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു
രോഗിയെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചു. എച്ച് വൺ എൻ വൺ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ മരിച്ചിരുന്നു.
കോട്ടയം: കോട്ടയം ജില്ലയില്‍ എച്ച് വൺ എൻ വൺ പടര്‍ന്ന് പിടിക്കുന്നു. രോഗിയെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചു. എച്ച് വൺ എൻ വൺ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ മരിച്ചിരുന്നു.
എച്ച് വൺ എൻ വൺ ബാധിച്ച രോഗിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് പനി ബാധിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് എച്ച് വൺ എൻ വൺ ആണെന്ന് സ്ഥിരീകരിച്ചു. മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികം പേര്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്.
ഇതുവരെ 30 പേര്‍ക്ക് എലിപ്പനിയും 25 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനയാണുള്ളത്. 90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേര്‍ക്ക് പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ വൈക്കം തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പനി കേസുകളുള്ളത്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ജില്ലയിലെ 80 സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.