അന്വേഷണത്തില്‍ ഇയാൾ നിരവധികേസുകളില്‍ പ്രതിയാണെന്നും 2022ല്‍ കാപ്പ നിയമ പ്രകാരം നാടുകടത്തിയിട്ടുള്ളതാണെന്നും, 2024ല്‍ ആറു മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും വ്യക്തമായിട്ടുണ്ട്.

തൃശൂര്‍: വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപം കുറ്റുമുക്ക് സ്വദേശിയേയും സുഹൃത്തിനേയും അസഭ്യംവിളിക്കുകയും കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വിയ്യൂര്‍ മണലാറുകാവ് സ്വദേശി പുലിക്കോട്ടില്‍ വീട്ടില്‍ ഡെപ്പ സിബിന്‍ എന്നുവിളിക്കുന്ന സിബിന്‍ (35) എന്നയാളെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 31നാണ് കേസിനാസ്പദമായ സംഭവം. വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപംവച്ച് മുന്‍വൈരാഗ്യത്തില്‍ കുറ്റുമുക്ക് സ്വദേശിയേയും സുഹൃത്തിനേയും അസഭ്യംവിളിക്കുകയും ആയുധം ഉപയോഗിച്ച് തലയിലും മുഖത്തും ഇടിച്ച് വധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പടിഞ്ഞാറെകോട്ടയില്‍നിന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ഇയാൾ നിരവധികേസുകളില്‍ പ്രതിയാണെന്നും 2022ല്‍ കാപ്പ നിയമ പ്രകാരം നാടുകടത്തിയിട്ടുള്ളതാണെന്നും, 2024ല്‍ ആറു മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കല്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

അന്വേഷണ സംഘത്തില്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെ്കടര്‍ എം.ജെ. ജിജോ, ഈസ്റ്റ് സബ് ഇന്‍സ്‌പെ്കടര്‍മാരായ ബിപിന്‍ പി. നായര്‍, രാജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രജീഷ്, രാജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, അജ്മല്‍, സൂരജ്, സജി ചന്ദ്രന്‍, അരുണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.