ഹരിപ്പാട് ചിങ്ങോലിയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമസേനാംഗങ്ങൾക്ക് രണ്ട് പവനോളം തൂക്കമുള്ള സ്വർണ മോതിരങ്ങൾ ലഭിച്ചു. ബിന്ദു, ബീന എന്നീ സേനാംഗങ്ങൾ ഈ മോതിരങ്ങൾ ഉടമയായ കമലമ്മയ്ക്ക് തിരികെ നൽകി സത്യസന്ധതയ്ക്ക് മാതൃകയായി.

ഹരിപ്പാട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച രണ്ട് പവനോളം തൂക്കമുള്ള സ്വർണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേനാംഗങ്ങൾ മാതൃകയായി. ചിങ്ങോലി പോക്കാട്ട് കമലമ്മയുടെ വീട്ടിൽനിന്ന് പ്ലാസ്റ്റിക് എടുക്കുന്നതിനിടെയാണ് ഒമ്പതാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവർക്ക് സ്വർണ മോതിരങ്ങൾ ലഭിച്ചത്. ഇവർ വിവരം വിഇഒ അജിത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ, അംഗങ്ങളായ സരിതാ ജയപ്രകാശ്, മീനാകുമാരി, എച്ച് സി ഹരിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ബിന്ദുവും ബീനയും ചേർന്ന് മോതിരങ്ങൾ കമലമ്മയ്ക്ക് കൈമാറി.