കോഴിക്കോട് കോര്‍പറേഷനിലെ ഹരിത കര്‍മ സേനാംഗങ്ങളായ വിജിതയും ബിന്ദുവും റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള മൂക്കുത്തി അതിന്റെ ഉടമയെ കണ്ടെത്തി തിരികെ നൽകി. വെസ്റ്റ്ഹില്‍ വെച്ചാണ് ഇവർക്ക് രത്‌നക്കല്ലുകള്‍ പതിച്ച മൂക്കുത്തി ലഭിച്ചത്.
കോഴിക്കോട്: അപ്രതീക്ഷിതമായി റോഡിൽ നിന്ന് ലഭിച്ച രത്‌നക്കല്ലുകള്‍ പതിച്ച മൂക്കുത്തി ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ഹരിത കർമ സേനാംഗങ്ങൾ. കോഴിക്കോട് കോര്‍പറേഷന് കീഴിലെ ഹരിത കര്‍മ സേനാംഗങ്ങളായ വിജിതയ്ക്കും ബിന്ദുവിനുമാണ് വിലപിടിപ്പുള്ള മൂക്കുത്തി വീണു കിട്ടിയത്. ഇത് അവര്‍ ഉടമയ്ക്ക് തിരിച്ചു നല്‍കുകയായിരുന്നു. വെസ്റ്റ്ഹില്‍ ഒന്നാം സര്‍ക്കിളിലെ 68ാം വാര്‍ഡില്‍ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവർക്ക് മൂക്കുത്തി കളഞ്ഞുകിട്ടിയത്. റോഡിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു ഇത്. വെസ്റ്റ്ഹില്‍ കനകാലയ ബാങ്കിന് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിലെ താമസക്കാരിയായ കവിത സുനിലിന്റേതായിരുന്നു ഈ ആഭരണം. എലത്തൂര്‍ ചെട്ടികുളം സ്വദേശികളായ വിജിതയും ബിന്ദുവും പിന്നീട് മൂക്കുത്തിയുടെ ഉടമയെ കണ്ടെത്തി മൂക്കുത്തി കൈമാറി. തിരികെ ലഭിക്കില്ലെന്ന് കരുതിയ മൂക്കുത്തി തിരിച്ചുകിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കവിത പ്രതികരിച്ചു.


