മലപ്പുറത്ത് കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കാനായി 4300 രൂപയാണ് ഇയാൾ വാങ്ങിയത്. 

മലപ്പുറം: മലപ്പുറം തിരൂരിൽ കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി വിയെ (47) ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് കുമാർ 4,300 രൂപയാണ് കൈക്കൂലി വാങ്ങിയത്. തിരൂര്‍ കന്മനം സ്വദേശി നൽകിയ പരാതിയിലാണ് വിജിലൻസിൻ്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കാനായിരുന്നു പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, നഗരസഭയിലെ താൽക്കാലിക ജീവനക്കാരൻ ശിഹാബുദ്ധീൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറിൻ്റെ പങ്കും വെളിപ്പെട്ടത്.

പരാതിക്കാരനെ ഫോണില്‍ വിളിച്ച വിനോദ് കുമാർ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 3,000 രൂപ നേരിട്ടും 1300 രൂപ ഭാര്യയുടെ ഗൂഗിൾ പേ വഴിയുമാണ് സ്വീകരിച്ചത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.