അരൂർ പഞ്ചായത്തിലെ ഏട്ടാം വാർഡില്‍ വെള്ളക്കെട്ട്, മെമ്പറുടെ വീടുള്‍പ്പടെ ഭീഷണിയില്‍
ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. മനോഹരന്റെ വീട്ടിലാണ് വെള്ളക്കെട്ട് ഉണ്ടായത്. വേലിയേറ്റ സമയത്ത് വീടിന്റെ നാലു വശവും ഒന്നര ആടിയോളം വെള്ളം ഉയർന്നു.
അരൂർ: അരൂർ പഞ്ചായത്തിൽ കനത്ത മഴയെത്തുടര്‍ന്ന് സർവ്വത്ര വെള്ളക്കെട്ട്. നിര്‍ത്താതെ പെയ്ത മഴയില്‍ എട്ടാം വാർഡും വാർഡ് മെമ്പറുടെ വീടും വെള്ളക്കെട്ടിലായി. ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. മനോഹരന്റെ വീട്ടിലാണ് വെള്ളക്കെട്ട് ഉണ്ടായത്. വേലിയേറ്റ സമയത്ത് വീടിന്റെ നാലു വശവും ഒന്നര ആടിയോളം വെള്ളം ഉയർന്നു. ഈ പ്രദേശത്തെ അൻപതോളം വീടുകൾ വെള്ളക്കെട്ട് ഭീഷിണിയിലാണ്.
തീരപ്രദേശം മുതൽ ദേശീയ പാതയോരം വരെയുള്ള വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിനെ നേരിടുകയാണ്. റോഡ് നിർമ്മാണത്തിനായി തോട് നികത്തിയതുമൂലമാണ് ദേശീയ പാതയോരം മുതലുള്ള വെള്ളം കായലിലേക്ക് ഒഴുകാന്‍ പറ്റാതെ വെള്ളക്കെട്ടുണ്ടായത്.കനത്ത മഴയും വേലിയേറ്റവും വെള്ളം ക്രമാതീതമായി ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്.
മഴ കടുക്കുകയാണങ്കിൽ തീരദേശ നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരും. ജലാശയങ്ങളും തോടുകളും കുഴിച്ച് കുടുതൽ സഞ്ചാരയോഗ്യമാക്കിയാൽ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം വി..കെ. മനോഹരൻ പറഞ്ഞു.