കനത്ത മഴയും കാറ്റും; ചേർത്തലയില്‍ വിവിധ പ്രദേശങ്ങളില്‍ വൻ നാശനഷ്ടം, വീടുകള്‍ തകര്‍ന്നു
തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ അജിത് ഭവനിൽ അജികുമാറിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
ചേർത്തല: ചേർത്തല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി കാറ്റിലും മഴയിലും വൻ നാശനഷ്ടം. രണ്ട് വീടുകൾ പൂർണ്ണമായും നശിച്ചു. ദേശീയ പാതയിൽ മരം റോഡിലേയ്ക്ക് വീണ് ഗതാഗതവും തടസപ്പെട്ടു. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ അജിത് ഭവനിൽ അജികുമാറിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കുകളൊന്നുമുണ്ടാകാതെ രക്ഷപെട്ടു. കുത്തിയതോട് പഞ്ചായത്ത് 16-ാം വാർഡിൽ കൊണ്ടയിൽ വീട്ടിൽ കേശവന്റെ വീട് കാറ്റിൽ ഓടുകളും ഷീറ്റുകളും പറന്നു പോയി. താമസയോഗ്യമല്ലായതോടെ അയൽവാസികയുടെ സഹായം തേടിരിക്കുകയാണ്. തുറവൂർ തെക്ക് വില്ലേജിൽ 13-ാം വാർഡിൽ കോലോത്ത് വീട്ടിൽ മണിയമ്മയുടെ വീടും കാറ്റിൽ ഭാഗീകരമായി തകര്‍ന്ന് നാശനഷ്ടമുണ്ടായി.
കൂടാതെ എഴുപുന്ന വില്ലേജ് പഴയങ്ങാട് ശശിയുടെ വീടും കാറ്റിലും മഴയിലും പൂർണ്ണമായും തകർന്നു. തൈക്കൽ അംബേക്കർ കോളനി, കടക്കരപ്പള്ളി, മണവേലി, വാരനാട് എന്നിവിടങ്ങളിലും മഴ വെള്ളം വലിയ തോതിൽ ദുരിതമുണ്ടാക്കിട്ടുണ്ട്. കാളികുളം, പട്ടണക്കാട് എന്നിവടങ്ങളിൽ റോഡിലേയ്ക്ക് മരം വീണതോടെ ചേർത്തലയിൽ നിന്ന് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ എത്തിമുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.