കൊയ്ത്തു കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റിയിട്ടിരുന്നതിനാല്‍ മഴവെള്ളം നിറഞ്ഞതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. 

ആലപ്പുഴ: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായി. മംഗലം മാണിക്യമംഗലം പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. ഇതോടെ എ സി റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. കാവാലം കൃഷി ഭവനു കീഴില്‍ വരുന്നതാണ് മംഗലം മാണിക്യ മംഗലം പാടശേഖരം. ചമ്പക്കുളം കൃഷിഭവനു കീഴില്‍ വരുന്ന ഇല്ലിമുറി തെക്കേ തൊള്ളായിരം പാടശേഖരത്തിലും മട വീണു.

കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളായതിനാല്‍ കൃഷി നാശമില്ല. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി എന്നീ പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കൊയ്ത്തു കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റിയിട്ടിരുന്നതിനാല്‍ മഴവെള്ളം നിറഞ്ഞതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതുമാണ് ഇവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona