ആകാശക്കാഴ്ച ഒരുക്കി മൂന്നാറിൽ ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിക്കുന്നു
കൊച്ചിയില്‍ നിന്നും രാവിലെ 9ന് എത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 5 വരെ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കും.
ഇടുക്കി: മൂന്നാറില്‍ ആകാശക്കാഴ്ച ഒരുക്കാന്‍ ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിക്കുന്നു. മൂന്നാര്‍ ഡിറ്റിപിസിയും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. ഫെബ്രുവരി ഇരുപത്തി ഏഴ് മുതല്‍ മാര്‍ച്ച് 1 വരെ ഹൈ ആള്ട്ട്യൂഡ് സ്റ്റേഡിയത്തില്‍ ട്രയല്‍ റണ്‍ നടത്തും.
കൊച്ചിയില്‍ നിന്നും രാവിലെ 9ന് എത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 5 വരെ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കും. പത്ത് മിനിറ്റ് ഒരാള്‍ക്ക് യാത്ര ചെയ്യുന്നതിന് 3500 രൂപയായിരിക്കും നിരക്ക്. ജില്ലയിലെ ഡിറ്റിപിസി ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. www.heli-taxi.in എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്കുചെയ്യാം.
മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. കമ്പനിയുടെ മാനേജിംഗ് പാട്നര്‍ ജോണ്‍ തോമസിനാണ് മൂന്നാറിലെ ചുമതല. ലോക്കാട് ഗ്രൗണ്ട്, ടാറ്റാ കമ്പനിയുടെ ഗോള്‍ഫ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കമ്പനി അറിയിച്ചു. ഇത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപ്പിലാക്കും. മൂന്നാറിന്റെ പച്ചപ്പും സൗന്ദര്യവും ആകാശക്കാഴ്ചയിലൂടെ ആസ്വാദിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരിച്ച പദ്ധതി ടൂറിസം മേഘലയ്ക്ക് വന്‍ മുതല്‍ക്കൂട്ടാവും.