സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതാക്കുകയാണ് ഹോസ്ദുർഗ് ജില്ലാ ജയിലിലെ അന്തേവാസികൾ. ദേശീയ പതാകയുടെ നിറങ്ങളിലുള്ള കുഞ്ഞൻ നെറ്റിപ്പട്ടങ്ങളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.

കാസര്‍കോട്: കാസർകോട് ഹോസ്ദുര്‍ഗ് ജില്ലാ ജയിലിൽ നിന്ന് സ്വാതന്ത്ര ദിനം പ്രമാണിച്ച് പ്രത്യേക ഉത്പന്നങ്ങൾ പുറത്തിറക്കി. ത്രിവർണ്ണ നെറ്റിപ്പട്ടങ്ങളും പേനകളുമാണ് ജയിൽ അന്തേവാസികൾ നിർമ്മിച്ചു വിൽക്കാൻ വച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതാക്കുകയാണ് ഹോസ്ദുർഗ് ജില്ലാ ജയിലിലെ അന്തേവാസികൾ. ദേശീയ പതാകയുടെ നിറങ്ങളിലുള്ള കുഞ്ഞൻ നെറ്റിപ്പട്ടങ്ങളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.

വാഹനങ്ങളിൽ തൂക്കിയിടാവുന്നവയാണിത്. കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള വിത്ത് പേനകളുമുണ്ട്. നോ ടു ഡ്രഗ്സ് എന്ന സന്ദേശം പതിച്ചവയാണിത്. ജയിലിൽ ഉത്പാദിച്ച വെണ്ട, മുളക്, പയർ എന്നിവയുടെ വിത്തുകളാണ് പേനകളിലുള്ളത്. കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും ഇന്ന് നടന്നിരുന്നു. 70 രൂപയാണ് ചെറിയ നെറ്റിപ്പട്ടത്തിന് വില. വിത്തു പേനയ്ക്ക് മൂന്നു രൂപയും. മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന നൈജീരിയൻ വനിത ഉൾപ്പെടെ 15 അന്തേവാസികളുടെ രണ്ടാഴ്ചത്തെ പരിശ്രമം കൊണ്ടാണ് കരകൗശല വസ്തുക്കൾ തയാറായത്.

അതേസമയം, സ്വാതന്ത്ര്യദിനത്തിലേക്കായി അയ്യായിരത്തിലേറെ ദേശീയ പതാകകള്‍ തുന്നി ശ്രദ്ധേയരാകുകയാണ് കളമശ്ശേരിയിലെ ഒരു കൂട്ടം കുടുംബശ്രീ പ്രവര്‍ത്തകര്‍. തങ്ങളുടെ ഉല്പന്നങ്ങള്‍ വിപണിയിലെത്തിച്ച് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് മാതൃക കാട്ടുകയാണിവര്‍. അളവുകള്‍ അണുവിട മാറാതെ, നിറങ്ങളും തുന്നലുകളും കിറുകൃത്യമാക്കി ആയായിരിക്കണം ദേശീയ പതാകകൾ തുന്നിയെടുക്കേണ്ടത്.

തുണി സഞ്ചികളും യൂണിഫോമുകളും തുന്നുമ്പോഴുള്ളതിനേക്കാള്‍ സന്തോഷം ഒരോ ദേശീയ പതാകയും പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാകുന്നുണ്ടെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. ജുബീനയുടെ വീടിനു മുകളില്‍ കൂട്ടിയെടുത്ത ഒരു നിലയിലാണ് സംഘത്തിന്‍റെ പ്രവര്‍ത്തനം. കഴിഞ്ഞ ഒന്നര വര്‍ഷമായി തയ്യല്‍ മെഷീന്‍റെ ഒച്ചയാണ് ഈ വീടിന്‍റെയും ഇവരുടെ ജീവിതത്തിന്‍റെയും ശബ്ദം. മുന്‍പ് ഒരുലക്ഷം ദേശിയ പതാകകള്‍ തയാറാക്കിയതിന്‍റെ ചരിത്രവും ഇവര്‍ക്കു സ്വന്തമായിട്ടുണ്ട്. 

നെഹ്റുവിനെ ഒഴിവാക്കി; ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി, ഔദ്യോഗിക അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം