മദ്യലഹരിയിൽ സഹോദരങ്ങള്‍ തമ്മിൽ ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ ആശുപത്രിയുടെ വാതിൽ ഇളകി വീണു. സംഭവത്തിൽ ഇതുവരെയും പൊലീസ്  കേസെടുത്തിട്ടില്ല.

കൊച്ചി: മദ്യലഹരിയിൽ സഹോദരങ്ങള്‍ തമ്മിൽ ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ഏറ്റുമുട്ടി. ചേട്ടനും അനിയനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആശുപത്രിയുടെ വാതിൽ ഇളകി വീണു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ ഇരുവരെയും പൊലീസ് കേസെടുക്കാതെ വിട്ടു. പൊലീസ് കേസെടുക്കാത്തതിന് പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഞായറാഴ്ച രാത്രി ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം.

തിരുവാലൂര്‍ സ്വദേശികളായ രഞ്ജു, സഞ്ജു എന്നിവരാണ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിനിടയിൽ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ, പിന്നീട് ആശുപത്രിയിൽ വെച്ച് ചേട്ടനും അനിയനും കൂടി ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ആശുപത്രിയിലെ മുൻവശത്തെ വാതിൽ ഇളകി വീഴുകയായിരുന്നു.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ ഇവരെ വിട്ടയക്കുകയായിരുന്നു. ഡോ. വന്ദനദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷ വീഴ്ച വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ, ഇത്തരം സുരക്ഷാ വീഴ്ച അതുപോലെ തുടരുന്നുവെന്നതിന്‍റെ തെളിവായി ഈ സംഭവം. ആശുപത്രിയിൽ ഇത്തരമൊരു അക്രമ സംഭവം ഉണ്ടായിട്ടും പൊലീസ് കേസുക്കാത്തതിൽ വിമര്‍ശനം ഉയരുന്നുണ്ട്.

'രാജാവിനേക്കാളും വലിയ രാജഭക്തി'; തെളിവ് പുറത്തുവിടാൻ റിപ്പോര്‍ട്ടർ ചാനലിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

YouTube video player