കൊല്ലത്ത് ദേശീയ പാതയിൽ ഹൈഡ്രോ ക്ലോറിക് ആസിഡ് കയറ്റിവന്ന ടാങ്കർ ലോറി ചോർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അധികൃതർ ചോർച്ച അടയ്ക്കുകയും ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ വിവിധ സർക്കാർ ഏജൻസികൾ ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലം: ആസിഡ് കയറ്റിവന്ന ലോറി ദേശീയ പാതയിൽ ചോർന്ന സംഭവത്തിൽ അന്വേഷണം. ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്. ചോർച്ചയുടെ കാരണമടക്കം വിശദമായി പരിശോധിക്കുകയാണ്. ചവറ കെഎംഎംഎലിൽ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഹൈഡ്രോ ക്ലോറിക് ആസിഡ് കയറ്റി വന്ന ടാങ്കർ ചോർന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ചോർച്ച അടച്ചത്. അധികമുണ്ടായിരുന്ന ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് ആശങ്ക അകന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് കുന്നിക്കോട് വെച്ച് ലോറിയിൽ നിന്നും ആസിഡ് ചോർന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നു കൊച്ചി ഏലൂരിലേക്ക് പോയ ടാങ്കറിലാണു ചോർച്ചയുണ്ടായത്.

25 ടൺ ആസിഡാണ് ടാങ്കറിലുണ്ടായിരുന്നത്. പ്രദേശവാസിയായ ഡ്രൈവർ കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തായി ടാങ്കർ നിർത്തിയിട്ട് ഉറങ്ങുമ്പോൾ പുകപടലം പോലെ പുറത്തേക്ക് ആസിഡ് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയിലെ ജീവനക്കാരാണ് ഡ്രൈവറെ വിളിച്ചുണർത്തിയത്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഗതാഗതം വഴി തിരിച്ചുവിട്ടു. റോഡിലേക്ക് ഒഴുകിയ ആസിഡ് നിർവീര്യമാക്കി. ജലാശയങ്ങളിലേക്കും മറ്റും ഒഴുകിയെത്താതിരിക്കാൻ മണ്ണിട്ടു മൂടുകയും ചെയ്തു. ടാങ്കറിന്റെ ചോർച്ച അടയ്ക്കുന്നതിനു ശ്രമം തുടർന്നെങ്കിലും ആദ്യം വിജയിച്ചില്ല. 8.30 ആയപ്പോഴേക്കും ചോർച്ച അടച്ചതോടെ ആശങ്ക പകുതിയൊഴിഞ്ഞു. കയറ്റിറക്ക് ഭാഗമായിരുന്നതിനാൽ ആസിഡ് പൂർണമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. ടാങ്കർ മറ്റെരിടത്തേക്ക് മാറ്റുകയായിരുന്നു.