വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സിസിടിവി ക്യാമറകളും തകർത്ത സംഭവത്തിൽ പ്രതിയെ ചാലിശ്ശേരി പൊലീസ് പിടികൂടി. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും, ഇയാളുടം പേരിൽ മോഷണക്കേസും ലഹരിക്കേസും ഉൾപ്പെടെ 15 ഓളം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

പാലക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സി സി ടി വി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് പിടികൂടി. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ലുകൾ പൂർണ്ണമായും അടിച്ച് തകർത്തു. തുടർന്ന് വീടിൻ്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു. വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിൻ്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ അരവിന്ദാക്ഷൻ , എ എസ് ഐ സുരേഷ്, പൊലീസ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ റഷീദ്, സൻഫീർ, കമൽ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റിൽ വിട്ടു.