ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ
ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തിൽ അനുമോന്‍റെ വീട്ടിൽ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാർ ആരും സ്ഥലത്തില്ലായിരുന്നു.
ഹരിപ്പാട് : ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്‍റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തിൽ അനുമോന്‍റെ വീട്ടിൽ എത്തിയതായിരുന്നു മീര. ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാർ ആരും സ്ഥലത്തില്ലായിരുന്നു. പിന്നീട്, ഇവര്‍ എത്തിയപ്പോള്‍ മീരെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് ഏറെ നേരത്തെ തിരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇതിനിടെ വയനാട് നിന്നും കാണാതായ ദമ്പതികളെ മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. കൽപ്പറ്റ പേരിയ വനമേഖലയിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് വ്യദ്ധ ദമ്പതികളെ കണ്ടെത്തിയത്. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. സമീപത്ത് നിന്ന് വിഷക്കുപ്പികൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 25 മുതൽ മാനന്തവാടി തവിഞ്ഞാലിൽ നിന്നും ഇരുവരെയും കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്‍റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞായിരുന്നു ഇരുവരും പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ മറ്റൊരു സ്ത്രീയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ പരിയാരത്തെ വീട്ടു കിണറ്റിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിയാരം സ്വദേശി ജലജയെയാണ് മരിച്ചത്. മട്ടന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.