മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാറ്റും മഴയും ശക്തമായതോടെയാണ് കൂറ്റൻ പരസ്യബോർഡുകൾ ഭീഷണിയായത്.
കോഴിക്കോട്: അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദ്ദേശം നൽകയത്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 25ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാറ്റും മഴയും ശക്തമായതോടെയാണ് കൂറ്റൻ പരസ്യബോർഡുകൾ ഭീഷണിയായത്. കെട്ടിടങ്ങൾക്ക് മുകളിലും സ്വകാര്യ സ്ഥലങ്ങളിലുമാണ് കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മലാപറമ്പ്, തൊണ്ടയാട്, മാവൂർ റോഡ്, പറയഞ്ചേരി, പൊറ്റമ്മൽ, ബീച്ച് റോഡ്, വയനാട് റോഡ്, കണ്ണൂർ റോഡ് എന്നിവിടങ്ങളിൽ അപകടാവസ്ഥയിലുള്ള ബോർഡുകൾ കാണാം.
പൊതുസ്ഥലങ്ങളോട് ചേർന്നാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, സാധാരണക്കാർ നൽകുന്ന പരാതികളിൽ കാലതാമസം കൂടാതെ അർഹമായ പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. തൃശൂർ ചാവക്കാട് താലൂക്കിലെ റേഷൻ കാർഡ് പുതുക്കി നൽകിയപ്പോൾ പൊതു വിഭാഗം റേഷൻ കാർഡാണ് ലഭിച്ചതെന്നും 2016 മുതൽ മുൻഗണനാ റേഷൻ കാർഡ് ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങുകയാണെന്നും പരാതിപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്.
ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ടു വാങ്ങി. പരാതിക്കാരനായ എങ്ങണ്ടിയൂർ പള്ളിക്കടവ് റോഡ് ചുള്ളിപ്പറമ്പിൽ വീട്ടിൽ സുനിൽ കുമാറിന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ മാറ്റാൻ ശ്രമിച്ചപ്പോൾ പരാതിക്കാരന്റെ ചെറുമകളുടെ ആധാർ നമ്പർ ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആധാർ നമ്പർ നൽകാൻ പരാതിക്കാരനോട് ഫോണിൽ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
ആധാർ നമ്പറില്ലാതെ റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊതു വിതരണ വകുപ്പ് കമ്മീഷണറുടെ പ്രത്യേക അനുമതി വാങ്ങി ആധാർ നമ്പർ ചേർക്കാതെ തന്നെ മുൻഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റിയതായി ഓഫീസർ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാർഡ് മാറ്റി നൽകിയത്. എന്നാൽ, റേഷൻ കാർഡ് ലഭിക്കാൻ അഞ്ച് വർഷത്തിലധികം കാലതാമസമെടുത്തതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ഇത്തരം വീഴ്ചകൾ ഉദ്യോഗസ്ഥർ ആവർത്തിക്കരുതെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

