രാത്രി പത്ത് മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് ട്രെയിന് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമ്യത, രാജ്യറാണി എക്സ്പ്രസുകൾ രണ്ട് മണിക്കൂർ നേരത്തെയാക്കിയതിനെതിരെ കമ്മീഷൻ അംഗം കെ. മോഹൻ കുമാർ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
തിരുവനന്തപുരം: നേരത്തെ അമൃത എക്സ്പ്രസ് പുറപ്പെട്ടിരുന്ന രാത്രി പത്തരയ്ക്ക് ഒരു തീവണ്ടിയെങ്കിലും തിരുവനന്തപുരത്ത് നിന്നും പുറപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമ്യത, രാജ്യറാണി എക്സ്പ്രസുകൾ രണ്ട് മണിക്കൂർ നേരത്തെയാക്കിയതിനെതിരെ കമ്മീഷൻ അംഗം കെ. മോഹൻ കുമാർ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
സതേൺ റയിൽവേ ജനറൽ മാനേജർ (ചെന്നൈ) മൂന്നാഴ്ചക്കകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്ന തീവണ്ടിയായിരുന്നു രാത്രി പത്തരക്ക് പുറപ്പെട്ടിരുന്ന അമ്യതയെന്ന് കമ്മീഷൻ വിലയിരുത്തി. ഇപ്പോൾ അമ്യത എട്ടരക്ക് തിരുവനന്തപുരത്ത് നിന്നും രാജ്യറാണി 8.50 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടാൻ തുടങ്ങി. മംഗലാപുരം എക്സ്പ്രസ് 8.40 ന് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുന്നത്.
വ്യക്തമായ കാരണങ്ങൾ പറയാതെയാണ് അമ്യതയും രാജ്യറാണിയും എട്ടരക്കും 8.50 നും പുറപ്പെടാൻ റയിൽവേ തീരുമാനിച്ചത്. പുലർച്ചെ രണ്ടരക്ക് തൃശൂരിലെത്തുന്ന അമ്യത പാലക്കാടെത്താൻ മൂന്നര മണിക്കൂറെടുക്കും. തീവണ്ടി തൃശൂരിൽ നിർത്തിയിടാനാണ് തീരുമാനം. വെറുതെ നിർത്തിയിടാൻ ഒരു തീവണ്ടി നേരത്തെയാക്കുന്നത് എന്തിനാണെന്നും കമ്മീഷൻ ചോദിച്ചു.
രാത്രി 11.15 ന് തിരുവനന്തപുരത്ത് എത്തേണ്ട ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് കൃത്യ സമയം പാലിക്കാറില്ല. രാത്രി എട്ടരയോടെ മൂന്ന് തീവണ്ടികളാണ് തിരുവനന്തപുരത്തും കൊച്ചുവേളിയിൽ നിന്നുമായി പുറപ്പെടുന്നത്. ചെന്നൈ - ഗുരുവായൂർ തീവണ്ടി സമയത്തെത്താതിരുന്നാൽ രാത്രി എട്ടരക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും തീവണ്ടിയില്ലാതാകും. ഇത് യാത്രക്കാരുടെ സഞ്ചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.