വീടും പറമ്പും തട്ടിയെടുത്തു, പകരം വാസയോഗ്യമല്ലാത്ത സ്ഥലം നൽകി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോരന്‍റെ ഭൂമിക്ക് പകരമായി വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലമാണ് ക്വാറി ഉടമകള്‍ നല്‍കിയത്.
കോഴിക്കോട്: പട്ടികവർഗ്ഗക്കാരന്‍റെ വീടും സ്ഥലവും സൂത്രത്തിൽ കൈക്കലാക്കി പകരം വനഭൂമിയുള്‍പ്പട്ട സ്ഥലം നല്‍കിയെന്ന പരാതിയിൽ പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കരിങ്കൽ ക്വാറി ഉടമകളാണ് കോരൻ എന്ന പട്ടികവര്‍ഗ്ഗ യുവാവിനെ പറ്റിച്ച് വീടും സ്ഥലവും തട്ടിയെടുത്തത്. കോരന്‍റെ ഭൂമിക്ക് പകരമായി വനാതിർത്തിയോട് ചേർന്ന് ജണ്ട കെട്ടിയ സ്ഥലമാണ് ക്വാറി ഉടമകള്‍ നല്‍കിയത്.
പരാതിയില്‍ കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വനം, പട്ടികവർഗ്ഗ വകുപ്പുകളിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിട്ടുണ്ട്. എടവണ്ണ കൊടുമ്പുഴ ഫോറസ്റ്റ് സെക്ഷനിലാണ് ചേലക്കര കോരൻ ഇപ്പോൾ താമസിക്കുന്നതെന്ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു.
പാലക്കൽ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. കോരന് പകരം നൽകിയ സ്ഥലം വാസയോഗ്യമല്ലെന്ന് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ കമ്മീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവ്.
കോരന് ക്വാറി ഉടമകൾ നൽകിയതായി പറയപ്പെടുന്ന സ്ഥലം വനഭാഗമാണെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റ് സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 10 സെന്റ് സ്ഥലം വനത്തിലേക്ക് കയറിയ നിലയിലാണ്. 2.5 ഏക്കറിലുള്ള ബാക്കി സ്ഥലം സ്വകാര്യ കൈവശത്തിൽ തന്നെയാണ് ഇപ്പോഴുള്ളത്. കോരന്റെ സ്ഥലം കൈവശപ്പെടുത്തി, രേഖയില്ലാത്ത സ്ഥലം നൽകിയവർക്കെതിരെ പൊലീസാണ് നിയമ നടപടികൾ സ്വീകരിക്കേണ്ടതെന്നും വനം വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
Read More : ജനിച്ചയുടനെ നവജാത ശിശുവിനെ പിതാവ് വിറ്റു, പെണ്‍കുഞ്ഞിനെ വിറ്റത് 6,000 രൂപയ്ക്ക്; 3 പേര്‍ പിടിയില്‍