വിയ്യൂർ ജയിലിൽ റിമാന്റ് തടവുകാരനായിരുന്ന രേഷ് ബാബു ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസിന് വീഴ്ച പറ്റിയെന്നും ആരോപണമുയർന്നിട്ടുണ്ട്.
തൃശൂർ : വിയ്യൂർ ജയിലിൽ റിമാന്റ് തടവുകാരൻ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പോലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പോലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മെയ് 16- നാണ് അടിപിടി കേസിൽ പുലനാട്ടുകര സ്വദേശി രേഷ് ബാബുവിനെ (33) അറസ്റ്റ് ചെയ്തത്. ശുചിമുറിയിൽ പോയി തിരികെ വരുന്നതിനിടയിൽ ചന്ദനത്തിരി വായിൽ കുത്തിയെന്നും ചോര ഛർദ്ദിച്ചുവെന്നുമാണ് പോലീസിന്റെ വിശദീകരണമെന്ന് വാർത്തകളിൽ പറയുന്നു. രേഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്ന് പിതാവ് പറഞ്ഞു.


