ജലവിതരണം പുനസ്ഥാപിക്കാനുള്ള പണികൾ നീണ്ടതോടെ ദുരിതക്കയത്തിലാണ് ജനങ്ങൾ.
തിരുവനന്തപുരം: നഗരത്തിൽ ആഴ്ചകളായി കുടിവെള്ളം കിട്ടാതെ നൂറുകണക്കിന് കുടുംബങ്ങൾ. സ്മാർട്ട് സിറ്റി റോഡിൽ പൈപ്പ് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജല അതോറിറ്റി. പുതിയ പൈപ്പ് ലൈനിലിലൂടെ ജലവിതരണം പുനസ്ഥാപിക്കാനുള്ള പണികൾ നീണ്ടതോടെ ദുരിതക്കയത്തിലാണ് ജനങ്ങൾ.
പ്രായമായവരും കുട്ടികളും ഒക്കെയായി 2500 ഓളം കുടുംബങ്ങൾ താമസിക്കുന്ന മേഖല. വെള്ളിയമ്പലം ആൽത്തറ ജംഗ്ഷൻ മുതൽ മേട്ടുകട വരെ വീടുകളില്‍ ഒരുതുള്ളിവെള്ളം കിട്ടുന്നില്ല. കുടിക്കാൻ വെള്ളമില്ല, പൈപ്പ് തുറന്നാൽ വെള്ളത്തിന് പകരം കാറ്റ് മാത്രം. മൂന്ന് നാല് മാസമായി വെള്ളം വരുന്നത് കണക്കാണ്. ജല അതോറിറ്റി ഉദ്യോഗസ്ഥരെ പലവട്ടം പോയി കണ്ടെങ്കിലും ഒരു നടപടിയുമില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
നഗരത്തിലെ പ്രധാന ഇടം ആയിട്ടും ഒരു തുള്ളി ദാഹജലം വീടുകളിലെത്തിക്കാന്‍ ബദലായി ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. സ്മാർട്ട് സിറ്റി റോഡ് നിർമ്മാണത്തിനിടയിൽ പ്രധാന വാൽവുകൾ കരാറുകാർ മണ്ണിട്ട് മൂടിയെന്നും ചില പൈപ്പുകൾ പൊട്ടിയെന്നുമാണ് ജല അതോറിറ്റി നൽകുന്ന വിശദീകരണം. പഴയ കണക്ഷനുകൾ എല്ലാം പുതിയ പൈപ്പ് ലൈനിലേക്ക് മാറ്റാൻ സമയമെടുത്തുവെന്നും സൂപ്രണ്ടിംഗ് എൻജിനീയർ പറയുന്നു. പൈപ്പ് തുറന്നാല്‍ ഇനിയും കാറ്റാണ് വരുന്നതെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നഗരവാസികള്‍.
