കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുരേഷിന്റെ മകനുമായി ആയിരുന്നു തർക്കം.
ബദിയടുക്ക: ക്രിക്കറ്റ് കളിക്കിടയിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി. കാസർകോഡ് ബദിയടുക്കയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42 )ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കിരൺ , അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുരേഷിന്റെ മകനുമായി ആയിരുന്നു തർക്കം.

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നിൽക്കുകയായിരുന്നു സുരേഷിനെ കിരൺ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ഇതിന് അഭിലാഷ് കൂട്ടുനിൽക്കുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മകൻ സുഭാഷ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കുംബഡാജെ സഹകരണ ബാങ്ക് സെക്യൂരിറ്റി ആണ് സുരേഷ്.


