വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ച ഭർത്താവ് പിടിയിൽ. വെണ്ണിയൂർ വവ്വാമ്മൂല ചരുവിള വീട്ടിൽ രാജേഷ് തമ്പി (41) യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ച ഭർത്താവ് പിടിയിൽ. വെണ്ണിയൂർ വവ്വാമ്മൂല ചരുവിള വീട്ടിൽ രാജേഷ് തമ്പി (41) യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി മർദിച്ചത് സംബന്ധിച്ച് വനിത കമ്മീഷനിൽ പരാതി നൽകിയ വൈരാഗ്യത്തിലാണ് ഭാര്യയെ ചുറ്റിക കൊണ്ട് ആക്രമിച്ച് കാലൊടിച്ചത്. മദ്യപിച്ചെത്തി നിരന്തരം തന്നെ മർദിക്കുന്നതു സംബന്ധിച്ച് ഭാര്യ വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം പ്രതി ചുറ്റിക ഉപയോഗിച്ച് മുതുകിലും ഇരു കാലുകളിലും അടിച്ചുവെന്നും ഇതിൽ വലതു കാലിനു മൂന്ന് പൊട്ടലുണ്ടായെന്നും പൊലീസ് അറിയിച്ചു.

ചികിത്സക്കായി ഡോക്ടറിനു മുന്നിൽ എത്തിച്ചപ്പോൾ അടിച്ച വിവരം പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പിന്നാലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട്ടിൽ നിന്നും രാജേഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.