ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. രേഷ്മ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ദിപിൻ കുമാറിനെയാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന ആരോപണത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് (26) ആലപ്പുഴ ഡിവൈഎസ് പി മുകേഷ് ജിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ഭർതൃവീട്ടിലെ പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ദിപിൻ. 

രേഷ്മയുടെ മരണം നടന്ന് മാസങ്ങളായിട്ടും ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച ഇയാളെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ ഇന്നലെ വൈകിട്ടാണ് പോലീസ് സംഘം വലയിലാക്കിയത്. ഈ കേസിലെ മറ്റ് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച രേഷ്മയുടെ മാതാപിതാക്കൾക്ക് കാഴ്‌ചപരിമിതിയുണ്ട്. ഇവരുടെ ഏക മകളായിരുന്നു രേഷ്‌മ. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എംജെ. അരുൺ, എസ്ഐവിജുലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.