ആ കയറൊന്ന് അഴിച്ചിട്ടിരുന്നെങ്കില്‍...
' ജീവിതകാലം മുഴുവനും ഒരു കയറിന്‍റെ അറ്റത്തായിരുന്നു. മറ്റേയറ്റത്ത് യജമാനനും അങ്ങനെയായിരുന്നു ഇന്നലെവരെ... പക്ഷേ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് തിരിഞ്ഞുനോക്കാന്‍ പോലുമാകാതെ നിസാരമായ മനുഷ്യന്‍ ഓടിയപ്പോള്‍ നിലവിളിക്കാന്‍ മാത്രമായിരുന്നു അവരുടെ വിധി. മഹാപ്രളയത്തില്‍ ആരാലും കേള്‍ക്കാതെ ആ നിലവിളികളൊടുങ്ങി... ഒടുവില്‍ വെള്ളമൊഴിഞ്ഞു. ജനം തിരിച്ചെത്തി... '
ആ കയറൊന്ന് അഴിച്ചിട്ടിരുന്നെങ്കില്‍, വാതിലൊന്ന് തുറന്നിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇത്രയും ദയനീയ കാഴ്ചകള്‍ കാണേണ്ടി വരില്ലായിരുന്നു. കാലമെത്ര കഴിഞ്ഞാലും മറക്കാന്‍ കഴിയില്ല ഇതൊന്നും. ഓമനിച്ച് വളര്‍ത്തിയ, ജീവിതത്തിന് ഒപ്പം നിന്ന മിണ്ടാപ്രാണികളുടെ അവസ്ഥയില്‍ വേദനിക്കുകയാണ് വയനാട്.
വെള്ളമിറങ്ങി തുടങ്ങിയതോടെ വീടുകളിലെത്തിയവരില്‍ പലരും ആദ്യം പോയത് തൊഴുത്തിലേക്കും ആട്ടിന്‍കൂടിന് സമീപത്തേക്കുമൊക്കെയാണ്. അത്രയധികം വയനാടിന്‍റെ കാര്‍ഷിക ജീവിതത്തിന്‍റെ ഭാഗമായിരുന്നു ഈ മൃഗങ്ങള്‍. ഇരച്ചെത്തിയ വെള്ളത്തില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഓടിയ ഓട്ടത്തിനിടെ തങ്ങളുടെ അരുമകളെ മറന്ന് പോയതൊന്നുമല്ല ഇവര്‍. നിസഹായരായിരുന്നു...
മൃഗങ്ങളെ രക്ഷിക്കാന്‍ പിന്തിരിഞ്ഞവരോട് അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയത് രക്ഷാപ്രവര്‍ത്തകരായിരുന്നു. സര്‍വ്വതും ഉപേക്ഷിച്ച് അവര്‍ ക്യാമ്പുകളില്‍ ജീവിച്ചത് തങ്ങളുടെ അരുമ മൃഗങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെയായിരുന്നു. പക്ഷേ... !
രക്ഷപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിട്ടും മരണം ഉറപ്പാക്കിയത് സ്വന്തം യജമാനന്മാര്‍ തന്നെ ബന്ധിച്ച കയര്‍. കൂടിനുള്ളില്‍ സംരക്ഷണത്തിനായി വിരിച്ചിട്ട ചാക്കുകളില്‍ കുരുങ്ങി ജീവന്‍ നഷ്ടമായ ആടുകള്‍..
തീര്‍ത്തും ദാരുണമായ ജീവന്‍ നഷ്ടപ്പെടലുകളാണ് ഓരോന്നും. പനമരം, മാനന്തവാടി, തലപ്പുഴ, പൊഴുതന, മാത്തൂര്‍ വയല്‍ ഉള്‍പ്പെടുന്ന വടക്കേ വയനാട്ടില്‍ ഇതുവരെ 35 പശുക്കളുടെ ജഡം കണ്ടെത്തി. ഇത്ര തന്നെ കിടാരികളും വെള്ളത്തില്‍ ഒഴുകിപോയിട്ടുണ്ടെന്നാണ് കരുതുന്നത്.
കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങുന്നതോടെ കണക്കുകള്‍ ഇനിയും ഉയരും. വളര്‍ത്തുകോഴികള്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഫാമില്‍ വെള്ളം കയറി നൂറുകണക്കിന് കോഴികള്‍ ചത്തുപോയ വീട്ടമ്മ ലോണ്‍ തിരിച്ചടവിനെ ചൊല്ലി ആധിയിലാണ്.
വളര്‍ത്തുനായ്ക്കളെ നഷ്ടപ്പെട്ട വീട്ടുകാരും നിരവധിയാണ്. ഒരു വീട്ടില്‍ തന്നെ മൂന്നു പശുക്കള്‍ വരെ നഷ്ടപ്പെട്ടവരുണ്ട്. എല്ലാവരുടെയും പ്രതീക്ഷ ഇനി സര്‍ക്കാര്‍ സഹായത്തിലാണ്.