മാന്നാറിലെ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു
കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാന്നാറില്‍ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു.
മാന്നാർ: കൊവിഡ് 19 വ്യാപനം തടയുന്നതിനായി മാന്നാറില്‍ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ എം അഞ്ജനയുടെയും, പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെയും നിർദ്ദേശപ്രകാരം, മാന്നാർ ഗ്രാമ പഞ്ചായത്തിനും പൊതുമരാമത്ത് വിഭാഗത്തിനും ലഭിച്ച നിർദ്ദേശം അനുസരിച്ചാണ് മാന്നാറിലെ അനധികൃത മത്സ്യ കച്ചവടങ്ങളും, വഴിയോര കച്ചവടങ്ങളും, അനധികൃതമായി നിർമ്മിച്ച ഷെഡ്, എന്നിവ ഒഴിപ്പിച്ചത്.
തിരുവല്ല - കായംകളും സംസ്ഥാന പാതയിൽ മാന്നാർ ടൗൺ മുതൽ കോയിക്കൽ ജങ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലെയും കയ്യേറ്റങ്ങളും, അനധികൃത വഴിയോര കച്ചവടങ്ങളുമാണ് ഒഴിപ്പിച്ചത്. വർഷങ്ങളായി വഴിയോര കച്ചവടങ്ങൾ നടത്തി വന്നിരുന്നവരെയാണ് ഒഴിപ്പിച്ചതിൽ കൂടുതൽ.
ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഒരാഴ്ച മുൻപ് കച്ചവടക്കാർക്ക് പൊതു മരാമത്ത് വകുപ്പും പഞ്ചായത്തും ഇതുമായി ബന്ധപ്പെട്ട് ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കിട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും ഒഴിവാക്കാതെ ഇരുന്ന കയ്യേറ്റങ്ങളാണ് ഒഴിവാക്കിയത്.