സുല്‍ത്താന്‍ബത്തേരിക്ക് സമീപം മുക്കുത്തിക്കുന്ന് പാലത്തിനടിയില്‍ ഒളിപ്പിച്ച 210 ലിറ്റര്‍ ചാരായ വാഷ് എക്‌സൈസ് പിടികൂടി നശിപ്പിച്ചു. 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.  

പാലത്തിന്റെ ഗര്‍ഡറുകള്‍ക്കിടയില്‍ 'വൃത്തിയായി സൂക്ഷിച്ച' വാഷ്, ഏണി വെച്ച് കയറി നശിപ്പിച്ച് എക്‌സൈസ്; വയനാട്ടില്‍ പലയിടത്തും ചാരായം വാറ്റ് ഇപ്പോഴും സജീവം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ മുക്കുത്തിക്കുന്ന് മേഖലയില്‍ എക്‌സൈസ് വകുപ്പിന്റെ 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ വാഷ് പിടികൂടി.സംസ്ഥാന ഹൈവെ കടന്നുപോകുന്ന മുക്കുത്തിക്കുന്ന് പാലത്തിന്റെ ഗര്‍ഡറില്‍ സൂക്ഷിച്ച നിലയില്‍ 210 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. സമീപത്തെ മുളങ്കാട്ടില്‍ നിന്നും വലിയ മുള സംഘടിപ്പിച്ച് ഏണിയാക്കിയാണ് ഗര്‍ഡറിനടിയിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ എത്തിയത്. സാംപിള്‍ എടുത്ത ശേഷം ബാക്കിയുള്ള വാഷ് പുഴയിലേക്ക് മറിച്ചു കളഞ്ഞ് നശിപ്പിക്കുകയായിരുന്നു. എന്നാല്‍ വാറ്റാന്‍ ഉപയോഗിക്കുന്ന വാഷ് ഇവിടെ കൊണ്ടുവെച്ചവരെ കുറിച്ച് വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. വയനാട് എക്‌സൈസ് ഇന്റലിജിന്‍സും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന. മുക്കുത്തിക്കുന്ന് ഭാഗത്ത് വ്യാപകമായ തോതില്‍ വാറ്റ് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന.

അതേ സമയം, വാഷ് നിര്‍മ്മിച്ച് സൂക്ഷിച്ചവരെ പറ്റിയുള്ള അന്വേഷണം തുടരുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തിന്റെ നേതൃത്വത്തില്‍ ഉള്ള പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിഎസ്. സുമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെഎം. സൈമണ്‍, സിവി. ഹരിദാസ്, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റിവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, കെ.വി. പ്രകാശന്‍, എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ റാഷിദ് ഡ്രൈവര്‍ എം.വി. അബ്ദുല്‍ റഹീം എന്നിവരും ഉണ്ടായിരുന്നു. വയനാട്ടില്‍ ബത്തേരിക്കടുത്ത കല്ലൂര്‍, മുത്തങ്ങ, മുക്കുത്തിക്കുന്ന്, വാകേരി തുടങ്ങിയ പ്രദേശങ്ങളില്‍ ചാരായം വാറ്റ് ഇപ്പോഴും സജീവമാണെന്ന ആരോപണമുണ്ട്. പലപ്പോഴും ഈ ഭാഗങ്ങളില്‍ നിന്നെല്ലാം വാഷ്് കണ്ടെത്തി എക്‌സൈസും പോലീസും നശിപ്പിക്കാറുമുണ്ട്.