തിളപ്പിയ്ക്കാത്ത, ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിച്ചതാണോ കാരണം എന്നും പരിശോധിച്ചു വരുന്നു. ഹോട്ടലിൽ നിന്ന് ശേഖരിച്ച ജലം വണ്ടാനം മൈക്രോബയോളജി ലാബിൽ പരിശോധനയ്ക്കയച്ചു.
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഇരുമ്പുപാലത്തിന് സമീപമുള്ള അൽമിയ എന്ന ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കുഴി മന്തിയ്ക്കാപ്പം മയെണൊയ്സ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം.
തിളപ്പിയ്ക്കാത്ത, ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിച്ചതാണോ കാരണം എന്നും പരിശോധിച്ചു വരുന്നു. ഹോട്ടലിൽ നിന്ന് ശേഖരിച്ച ജലം വണ്ടാനം മൈക്രോബയോളജി ലാബിൽ പരിശോധനയ്ക്കയച്ചു. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ ബി, ജെ.എച്ച്.ഐ മാരായ ഷംസുദ്ദീൻ, ഷാലിമ, ഷമിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
15 ഓളം പേർ ചികിത്സ തേടി. ആരും തന്നെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിലും ഭക്ഷണ ശാലകളിലെയും ആർ.ഒ പ്ലാൻറുകളിലേയും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.
