യാത്ര ദുരിതത്തിന് പരിഹാരം; ചിപ്പൻചിറ, ചെല്ലഞ്ചി പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്
വർക്കല-പൊന്മുടി പാതയിൽ വാമനപുരം ആറിന് കുറുകെ 14.5 കോടി രൂപ ചെലവിട്ടാണ് ചെല്ലഞ്ചി പാലം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പാലോടിന് സമീപം പഴയ പാലത്തിനു സമാന്തരമായാണ് ചിപ്പൻചിറ പാലം നിർമ്മിച്ചിരിക്കുന്നത്. 6.97 കോടി രൂപയാണ് നിർമ്മാണ ചെലവ്.
തിരുവനന്തപുരം: വാമനപുരം നിയോജകമണ്ഡലത്തിലെ ചിപ്പൻചിറ, ചെല്ലഞ്ചി പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഇതോടെ ജില്ലയിലെ മലയോര മേഖലയുടെ വർഷങ്ങളായുള്ള യാത്രാ ദുരിരത്തിന് പരിഹാരമാകും. 1957 മുതൽ തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങള്‍ ചിപ്പൻചിറ, ചെല്ലഞ്ചി പാലങ്ങളുടെ ഉദ്ഘാടനത്തായി കാത്തിരിക്കുകയാണ്.
വർക്കല-പൊന്മുടി പാതയിൽ വാമനപുരം ആറിന് കുറുകെ 14.5 കോടി രൂപ ചെലവിട്ടാണ് ചെല്ലഞ്ചി പാലം നിർമ്മിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമാണച്ചുമതല. നിലവിൽ വർക്കലയിൽ നിന്ന് പൊന്മുടിയിലെത്താൻ മൂന്നു മണിക്കൂർ വേണം. പാലം വരുന്നതോടെ യാത്ര ഒന്നരമണിക്കൂറായി കുറയും. മുതുവിള -കുടവനാട് -നന്തിയോട് റോഡിന്‍റെ നവീകരണത്തിനുള്ള പദ്ധതി കിഫ്ബിയുടെ പരിഗണനയിലാണ്.
തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പാലോടിന് സമീപം പഴയ പാലത്തിനു സമാന്തരമായാണ് ചിപ്പൻചിറ പാലം നിർമ്മിച്ചിരിക്കുന്നത്. 6.97 കോടി രൂപയാണ് നിർമ്മാണ ചെലവ്. 51മീറ്റർ നീളമുള്ള പാലത്തിന് ഇരുവശത്തും 250 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും പൂർത്തിയായി. ഇതോടെ തുത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാകും.