പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
മൃതദേഹത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്ന് മരിച്ചത് ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്ന് മരിച്ചത് ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് കുട്ടിക്കാട്ടില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചതായി തിരിച്ചറിഞ്ഞു.
തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച പൊലീസ് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേ സമയം ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ കുറ്റിക്കാട്ടില്‍ എങ്ങനെ എത്തപ്പെട്ടു എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല.
ഇതിനിടെ കഴിഞ്ഞ മാസം അവസാനം മരിച്ച സുഹൃത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ ആറ് ദിവസത്തോളം കാത്തിരിക്കേണ്ടിവന്ന സുഹൃത്തുക്കളുടെ വാര്‍ത്ത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടുക്കിയില്‍ ഒരു മാസത്തോളം ഏലകൃഷിയുടെ പണിക്കായി നിന്നെങ്കിലും തൊഴിലുടമ ജോലി ചെയ്ത കാശ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് തിരികെ നാട്ടിലേക്ക് പോകാനായി കൊച്ചിയിലെത്തിയപ്പോഴാണ് ജാർഖണ്ഡ് സ്വദേശി അശോക് കുമാര്‍ ബസില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ അശോകിന്‍റെ മൃതദേഹത്തിന് മോര്‍ച്ചറിക്ക് മുന്നില്‍ ആറ് ദിവസത്തോളം കാവലിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് അശോകിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.
കൂടുതല്‍ വായനയ്ക്ക്: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്; അശോക് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും, ചെലവ് സര്‍ക്കാര്‍ വഹിക്കും