പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് മണവാളന്‍റെ സുഹൃത്തുക്കള്‍ ജയിൽ കവാടത്തിൽ വിഡിയോ ചിത്രീകരിച്ചത്. 'ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും' എന്നാണ് ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്

തൃശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളൻ റിമാൻഡിൽ. 10 മാസമായി ഒളിവിലായിരുന്ന മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുൻപ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചു.

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ പിടിയിലായത്. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇയാളുടെ സുഹൃത്തുക്കള്‍ ജയിൽ കവാടത്തിൽ വിഡിയോ ചിത്രീകരിച്ചത്. 'ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും' എന്നായിരുന്നു ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്. അമിതാഹ്ലാദ പ്രകടനം നടത്തിയും സുഹൃത്തുക്കള്‍ക്കു നേരേ കൈവീശിയും തലയില്‍ കൈവച്ച് ചിരിച്ചുമായിരുന്നു റീല്‍സ് പ്രകടനം. പൊലീസ് വിലക്കിയിട്ടും വിഡിയൊ ചിത്രീകരണം തുടര്‍ന്നു.

ഏപ്രില്‍ 19ന് കേരള വര്‍മ കോളജിനു സമീപം വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെയും സുഹൃത്തിനെയുമാണ് ഇടിച്ചിട്ടത്. ഷെഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതര പരുക്കേറ്റിരുന്നു. സംഭവം നടന്നയുടനെ ഷഹീൻ ഒളിവില്‍പോയി. തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച രാത്രി കൂര്‍ഗില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; യൂട്യൂബര്‍ മണവാളനെ റിമാൻഡ് ചെയ്തു

YouTube video player