സമയനഷ്ടമില്ലാതെ ഈർക്കിലി വേർതിരിക്കാം. അടിപൊളി കണ്ടെത്തലുമായി ഐടിഐ വിദ്യാർത്ഥികൾ

തൃശൂർ: തെങ്ങോലയിൽ നിന്ന് ഈർക്കിൽ ഉരിയൽ എളുപ്പമാക്കാനുള്ള യന്ത്രവുമായി വിദ്യാർത്ഥികൾ. വള്ളിയോട് സെന്റ് മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജിലെ ഐ.ടി.ഐ ട്രേഡിലുള്ള എം.എ.വി വിദ്യാര്‍ഥികളുടേതാണ് നൂതനമായ കണ്ടുപിടുത്തം. തെങ്ങോലയില്‍ നിന്നും ഈര്‍ക്കിലി വേര്‍തിരിച്ചെടുക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ മിടുക്കര്‍.

ഇലക്ട്രിക് മോട്ടോര്‍, വീല്‍, ബ്ലേഡ്, ബെല്‍റ്റ് തുടങ്ങിയവയുടെ സംയോജനത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. യന്ത്രത്തിനുള്ളില്‍ ഓല വച്ചുകൊടുത്താല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഓലയും ഈര്‍ക്കിലിയും വെവ്വേറെയായി കിട്ടും. മിനിറ്റുകള്‍ക്കുള്ളില്‍ ചൂല്‍ക്കെട്ടുകളുണ്ടാക്കിയെടുക്കാമെന്നതാണ് ഈ യന്ത്രത്തിന്റെ സവിശേഷത. മേശപ്പുറത്ത് വെച്ചോ മറ്റോ പ്രവര്‍ത്തിപ്പിക്കാം. യന്ത്രസഹായത്തോടെ കുറഞ്ഞ ചെലവില്‍ ചൂല്‍ നിര്‍മിച്ച് വരുമാനം കണ്ടെത്താമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്.

അധ്യാപകരായ ദാമോദരന്‍, കെ.എം. സാജു, ജോബിന്‍ ജോസ്, ജോമോന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളായ അബിന്‍സാബി, അഫസല്‍, ശരത്ത്, സാന്റിഷ് സി.എ അബിന്‍, അസ്വാന്‍, രോഹിത്, രാംദാസ്, അഭിജിത്ത്, ടിനു, ജിബിന്‍, അജ്മല്‍ എന്നിവരുടെ ഒരു മാസത്തെ പ്രയത്‌നത്തിലാണ് ഈ യന്ത്ര സംവിധാനം ഒരുങ്ങിയത്. നേരത്തെയും ഇതേ ക്യാംപസിലെ വിദ്യാര്‍ഥികള്‍ പല കണ്ടുപിടുത്തങ്ങള്‍ നടത്തി ശ്രദ്ധേയരായിട്ടുണ്ട്. പുതിയൊരു കണ്ടെത്തല്‍ കൂടി നടത്തിയ വിദ്യാര്‍ഥികളെ കോളജ് ഡയറക്ടര്‍ ഫാ.മാത്യു ഇല്ലത്തുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. അനു കളപ്പുരക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം