ജേക്കബ് തോമസിന്റെ ആത്മകഥ പ്രസാധകരെ വേട്ടയാടി; സർക്കാർ നിലപാട് കലാകാരന്മാർക്ക് എതിരെന്ന് സാറ ജോസഫ്
പ്രൂഫ് റീഡർമാരുടെയും എഡിറ്റര്‍മാരുടെയും മൊഴി എടുത്ത സംഘം കമ്പ്യൂട്ടറുകളും പരിശോധിച്ചു. ജേക്കബ് തോമസുമായി നടത്തിയ എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ രേഖാമൂലം നൽകണമെന്നാണ് പോലീസ് പ്രസാധകർക്കു നൽകിയ നിർദേശം
തൃശൂര്‍: ജേക്കബ് തോമസിന്റെ ആത്മകഥ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ പ്രസിദ്ധീകരിച്ച കറന്റ് ബുക്സിന് എതിരായ പോലീസ് നടപടിയിൽ
പ്രതിഷേധിച്ച് പ്രസാധകരും എഴുത്തുകാരി സാറ ജോസഫും. നടപടി ആവിഷ്കാര സ്വാതന്ത്ര്യതിന്മേലുള്ള കടന്നുകയറ്റമാണെന്ന് സാറ ജോസഫ് പറഞ്ഞു. നിയമ നടപടികൾ ആലോചിക്കുമെന്നും കറന്റ് ബുക്ക്സ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് തൃശൂർ കറന്റ് ബുക്ക്സ് ഓഫീസിൽ പോലീസ് എത്തി പരിശോധന നടത്തിയത്. പ്രൂഫ് റീഡർമാരുടെയും എഡിറ്റര്‍മാരുടെയും മൊഴി എടുത്ത സംഘം കമ്പ്യൂട്ടറുകളും പരിശോധിച്ചു. ജേക്കബ് തോമസുമായി നടത്തിയ എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ രേഖാമൂലം നൽകണമെന്നാണ് പോലീസ് പ്രസാധകർക്കു നൽകിയ നിർദേശം. മത സ്പര്‍ധ വളർത്തുന്നതോ കലാപത്തിന് വഴി വയ്ക്കുന്നതോ ആയ ഒന്നും പുസ്തകത്തിൽ ഇല്ല എന്നിരിക്കെ പ്രസാധകർക്കെതിരായ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു എതിരാണെന്നാണ് വാദം. ജേക്കബ് തോമസ് സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്ന് സർക്കാർ ആണ് പരിശോധിക്കേണ്ടത് പ്രസാധകർ അല്ലെന്നും പ്രസാധകര്‍ പറയുന്നു.
സമീപ കാലത്തെ സംഭവങ്ങളിൽ സർക്കാർ നിലപാട് കലാകാരന്മാർക്ക് എതിരാണ് എന്നത് വ്യക്തമാണെന്നും കാർട്ടൂൺ വിവാദത്തെ സൂചിപ്പിച്ചു സാറ ജോസഫ് പറഞ്ഞു. ആറു എഡിഷനുകൾ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 50000 ലധികം കോപ്പികൾ ഇതുവരെ വിറ്റു പോയിട്ടുണ്ട്. ആദ്യ എഡിഷന്റെ പ്രകാശനത്തിന് തിരുവനന്തപുരത്തു നടന്ന പുസ്തക പ്രകാശന ചടങ്ങിന് വരാമെന്നു മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും അവസാന നിമിഷം പിന്മാറുക ആയിരുന്നു.