'പൂര്‍ണമായും ആക്രമണ സ്വഭാവം മാറിയിട്ടില്ല. കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ കൃത്യമായി പരിചരിച്ച് വരികയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കൃത്യമായി പരിശോധന നടത്തുന്നുണ്ട്.'

തൃശൂര്‍: വയനാടില്‍ നിന്നും എത്തിച്ച 'രുദ്രന്‍' എന്ന ആണ്‍കടുവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മന്ത്രി കെ രാജന്‍. പൂത്തൂര്‍ ചന്ദനകുന്ന് ഐസോലേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കടുവയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 18ന് സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയില്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. തുടര്‍ന്ന് സാരമായി പരുക്കേറ്റ കടുവയെ ചികിത്സയ്ക്കായി 19നാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. നിലവില്‍ അപകടനില പിന്നിട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

'മുഖത്തേറ്റ മുറിവിന് തുന്നലിട്ടെങ്കിലും അത് കടുവ തന്നെ പൊട്ടിക്കുന്ന സ്ഥിതിയാണ്. പൂര്‍ണമായും കടുവയുടെ ആക്രമണ സ്വഭാവം മാറിയിട്ടില്ല. കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ കൃത്യമായി പരിചരിച്ച് വരികയാണ്. അതേസമയം ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കൃത്യമായി പരിശോധന നടത്തുന്നുണ്ട്. മൂക്കിന് കുറുകെയുള്ള ആഴമേറിയ മുറിവും കാലുകളില്‍ ചതവും ഒടിവുമുണ്ട്. ഡിസംബര്‍ 21ന് വെറ്ററിനറി സര്‍വകലാശാലയിലെയും സൂ ആശുപത്രിയിലെ 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മൂന്ന് മണിക്കൂര്‍ സമയമെടുത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. മുഖത്തെ മുറിവുകളും തുന്നിക്കെട്ടി. തുടര്‍ന്ന് മുറിവ് പകുതി കരിഞ്ഞ അവസ്ഥയിലാണ്. 13-14 വയസ് പ്രായമെന്ന് കരുതുന്ന കടുവ നിലവില്‍ പ്രതിദിനം ഏഴ് കിലോ ബീഫ് വരെ ഭക്ഷിക്കുന്നുണ്ട്.' ഒരു മാസത്തില്‍ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാലേ പരുക്കുക്കള്‍ പൂര്‍ണമായി ഭേദമാകൂവെന്നും മന്ത്രി വ്യക്തമാക്കി. 

ഏപ്രില്‍- മെയ് മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പൂര്‍ണമായും പുത്തൂരിലേക്ക് മാറ്റുമെന്നും മന്ത്രി രാജന്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്ത് മാര്‍ച്ചോടെ എത്തിക്കും. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബില്‍ തയ്യാറാക്കിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

'രണ്ടും കല്‍പ്പിച്ച് ഗണേഷ്, അത്തരം പരിപാടികൾ ഇനി നടക്കില്ല'; കെഎസ്ആര്‍ടിസി 'സ്മാർട്ട് സാറ്റർഡേ'യ്ക്ക് തുടക്കം

YouTube video player