രാജ്മോഹന്‍ ബിജെപിക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: കുമരകം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായ രാജ്‌മോഹന് നേരെ നടന്ന സിപിഐഎം ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റുകാര്‍ ഒഴികെയുള്ള ആര്‍ക്കും കേരളത്തില്‍ ജീവിക്കാനോ വ്യവസായം ആരംഭിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. ബിജെപി രാഷ്ട്രീയം പറയുന്നവരെ വേട്ടയാടി ഇല്ലാതാക്കിക്കളയാമെന്നാണ് വ്യാമോഹമെങ്കില്‍ അതിവിടെ വേവില്ല. രാജ്മോഹന്‍ ഉള്‍പ്പെടെയുള്ള എല്ലാ സംരംഭകര്‍ക്കും പിന്തുണയുമായി ബിജെപി ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്മോഹന്‍ ബിജെപിക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ കുറിപ്പ്: ''കോട്ടയം കുമരകത്ത് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും, സംരംഭകനുമായ രാജ്‌മോഹന് നേരെ നടന്ന കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണത്തെ ബിജെപി നിയമപരമായും, രാഷ്ട്രീയപരമായും നേരിടും. കമ്മ്യൂണിസ്റ്റുകാര്‍ ഒഴികെ ഉള്ള ആര്‍ക്കും തന്നെ കേരളത്തില്‍ ജീവിക്കുവാനോ, ഒരു വ്യവസായം ആരംഭിക്കുവാനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റും, പിന്‍വാതില്‍ നിയമനവും നല്‍കി സംരക്ഷിക്കുന്ന ഇടതുപക്ഷം, സ്വയം തൊഴില്‍ ചെയ്‌തെങ്കിലും ജീവിക്കാം എന്ന് കരുതി ഇറങ്ങുന്ന സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.'' 

''ഉത്തര കൊറിയയിലും, ചൈനയിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ത് ഫാസിസ്റ്റു നയമാണോ സ്വീകരിച്ചത് അതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്. ഈ നാട്ടില്‍ ബിജെപിയുടെ രാഷ്ട്രീയം പറയുന്നവരെയൊക്കെ വേട്ടയാടി ഇല്ലാതാക്കിക്കളയാം എന്നാണ് പിണറായിയുടെയും പിണിയാളുകളുടെയും വ്യാമോഹമെങ്കില്‍ അതിവിടെ വേവില്ല എന്ന് ഒന്നുകൂടി ഓര്‍മപ്പെടുത്തുന്നു. അധികാരത്തിന്റെ ഹുങ്കില്‍ ഏകാധിപതിയെ പോലെ പെരുമാറാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ അതിനെ ശക്തമായി തന്നെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. രാജ്മോഹന്‍ ഉള്‍പ്പെടെയുള്ള, കമ്മ്യൂണിസ്റ്റ് ഭീഷണി നേരിടുന്ന എല്ലാ സംരംഭകര്‍ക്കും ഉറച്ച പിന്തുണയുമായി ബിജെപി ഒപ്പമുണ്ടാകും.''

കൊലക്കേസില്‍ ശിക്ഷ വിധിച്ചതോടെ അച്ചാമ്മ മുങ്ങി; 27 വർഷങ്ങള്‍ക്ക് ശേഷം പിടിയില്‍

YouTube video player