നരഹത്യാശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി 'അട്ടാണി അനീഷി'നെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് പരിധിയിൽ സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കൊച്ചി: നരഹത്യാശ്രമവും പിടിച്ചുപറിയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. മട്ടാഞ്ചേരി ഖേലാസേഠ് പറമ്പ് ലോബോ ജംഗ്ഷന് സമീപം താമസിക്കുന്ന 'അട്ടാണി അനീഷ്' എന്ന് വിളിക്കുന്ന അനീഷിനെ (43) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സിറ്റി പോലീസ് പരിധിയിൽ നരഹത്യാശ്രമം, മോഷണം, പിടിച്ചുപറി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം നടത്തൽ തുടങ്ങി ഒട്ടേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരമാണ് ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നഗരത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.