രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു

കൊച്ചി: എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശിൽപ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്