ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു.

കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങൾ. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടെങ്കിൽ അതിന് മുന്നിൽ തന്ത്രങ്ങൾ ഒക്കെ എത്രത്തോളം വിലപ്പോകുമെന്ന് തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു. 2013ൽ യുഎസിലെ സൂപ്പർ മാർക്കറ്റിൽ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നൽകാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താൽ വിധി നടപ്പായില്ല.

തുടർന്ന് ആസ്തികൾ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നൽകുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. 2013ൽ ജോലി തട്ടിപ്പ് കേസിൽ സോബിക്ക് 3 വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം