'ദീര്‍ഘനാളത്തെ സ്വപ്നം': ഒടുവില്‍ ആ തീരദേശ ബസ് സര്‍വീസിന് ആരംഭം, 21 സ്റ്റോപ്പുകൾ
തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സര്‍വീസ് സഹായകരമാവുമെന്ന് മന്ത്രി.

തിരുവനന്തപുരം: തീരദേശവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്നമായ കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള പുതിയ ബസ് സര്‍വീസ് പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു. തീരദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദ സഞ്ചാരത്തിനും പുതിയ ബസ് സര്‍വീസ് സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
കളിയിക്കാവിളയില്‍ നിന്ന് പാറശാല, പൂവാര്‍, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആന്‍ഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വര്‍ക്കല, കാപ്പില്‍, പരവൂര്‍, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. പ്രതിദിനം നാല് സര്‍വീസുകള്‍ വീതമാണ് ഓരോ റൂട്ടിലുമുള്ളത്. കളിയിക്കാവിളയില്‍ നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും രാവിലെ 4.30ന് ആദ്യ സര്‍വീസ് ആരംഭിച്ച് രാത്രി 11.25ന് അവസാനിക്കുന്നതരത്തിലാണ് സര്‍വീസുകളെന്ന് മന്ത്രി അറിയിച്ചു.
വൈപ്പിനില്‍ നിന്നുള്ള ബസുകളുടെ കൊച്ചി നഗരപ്രവേശനം; 'പരാതികള്‍ക്ക് ഒടുവില്‍ പരിഹാരം', ഉത്തരവിട്ട് മന്ത്രി
കൊച്ചി: വൈപ്പിനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു.
'കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതിനാല്‍ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകള്‍ക്ക് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്. അവിടെ നിന്ന് മറ്റ് ബസുകളില്‍ കയറിയാണ് ദ്വീപു നിവാസികള്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയിരുന്നത്. 2004-ല്‍ ഗോശ്രീ പാലങ്ങളുടെ പണി പൂര്‍ത്തിയായത് മുതല്‍ വൈപ്പിനില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിന്‍ നിവാസികളുടെ നേരിട്ടുള്ള യാത്ര.' പുതിയ കൂടുതല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ പരാതികള്‍ക്കാണ് പരിഹാരമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള ഉത്തരവ് നല്‍കിയത്. നിരവധി വര്‍ഷങ്ങളായുള്ള വൈപ്പിന്‍ നിവാസികളുടെ യാത്ര പ്രശ്‌നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
പ്രവാസി കുടുംബത്തിന്റെ കൂട്ടക്കൊല; 'പ്രവീണിന്റെ പകയ്ക്ക് കാരണം അസൂയയും വിദ്വേഷവും'